തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ പരിശോധനയ്ക്കുശേഷം പുറത്തിറങ്ങുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കു നേർക്കു കൈയേറ്റ ശ്രമമുണ്ടാകാൻ സാധ്യതയുണ്ടെന്നും വൻ പോലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു.
ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിക്കാൻ കല്ലും കട്ടയും വടികളും കരുതുന്നതായും ജനക്കൂട്ടത്തെ ഒഴിവാക്കിയ ശേഷമേ ഉദ്യോഗസ്ഥർ വീടു വിട്ടുപോകാൻ അനുവദിക്കാവൂ എന്നും അറിയിച്ചിരുന്നു.
എന്നാൽ, ഇക്കാര്യങ്ങളും ക്രമസമാധാന ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. ഇതാണ് അക്രമത്തിലേക്കും കാറുകൾ പൂർണമായി അടിച്ചുതകർക്കുന്ന നിലയിലേക്കും എത്തിയത്. സുരക്ഷ ഒരുക്കുന്നതിൽ പോലീസ് സംവിധാനം പൂർണമായി പരാജയപ്പെട്ടു.
സുരക്ഷിതമായി ഇഡി ഉദ്യോഗസ്ഥർക്ക് മുൻ മുഖ്യമന്ത്രിയുടെ ബേക്കർ ജംഗ്ഷനിലെ വീട്ടിൽനിന്ന് പ്രധാന റോഡിൽ എത്താൻ കഴിയുമോ എന്ന കേന്ദ്ര സേന ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും സുരക്ഷിതമായി എത്തിക്കാമെന്നായിരുന്നു മറുപടി. എന്നാൽ, പോലീസ് നൽകിയ ഉറപ്പുകൾ പൂർണമായി ലംഘിക്കപ്പെട്ടു. ഉദ്യോഗസ്ഥർക്കു നേർക്കും ആക്രമണമുണ്ടായി. വനിത ഉദ്യോഗസ്ഥക്കും പരിക്കേറ്റു. ഡ്രൈവറുടെ കണ്ണിനു പരിക്കേറ്റു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന പരിശോധന സംസ്ഥാനത്തെ അറിയിച്ചിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇക്കാര്യത്തിൽ പോലീസിന്റെ ഒരു സഹായവും ഇഡി തേടിയിട്ടില്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയും അറിയിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എട്ടു പേരടങ്ങിയ സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയോടെയാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ബേക്കർ ജംഗ്ഷനു സമീപത്തെ വാടക വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയത്. സാധാരണ സംസ്ഥാന പോലീസ് സഹായം തേടാതെ ഇത്തരം പരിശോധനയ്ക്ക് എത്തുന്പോൾ കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കുക പതിവാണ്.